Monday, December 29, 2008

ചങ്കും ചെമ്പരത്തിപൂവും water melon ജ്യൂസും

ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തി പൂവെന്ന് അവള്‍ പറയും

അതിനാല്‍ ചങ്കെടുത്തു ജ്യൂസടിച്ചു ഞാന്‍ അവള്‍ക്ക് കൊടുത്തു

"water melon ജ്യൂസിനെന്തേ ഇത്ര thickness?!"

"blood is thicker than water!" എന്ന് ഞാന്‍

അവളുടെ കണ്ണ് നിറഞ്ഞു: എന്റെ മനസ്സും

പക്ഷെ അന്ന് മുതല്‍ അവളെന്നെ 'ആങ്ങളെ' എന്ന് വിളിച്ചു :-(



അനുബന്ധം:
ആദ്യത്തെ കവിത , അവസാനത്തെയും. ഉമേഷിനു ഗദ്യ കവിത എഴുതാം എങ്കില്‍ എനിക്കെന്തേപറ്റില്ല ? "ആന വാ പൊളിക്കുന്നതു കണ്ടു..." എന്ന് നിങ്ങള്‍ പറഞ്ഞതു ഞാന്‍ കേട്ടു ;-)

സത്യത്തില്‍ നിങ്ങള്‍വിചാരിക്കുന്ന പോലെ അത്ര ബുദ്ധിമുട്ടുള്ള പണി അല്ല ഗദ്യ കവിത എഴുത്ത്. പദസമ്പത്ത് വേണ്ട, വൃത്തം ഒപ്പിച്ചു എഴുതണ്ട. ഇത്രയും ശ്രദ്ധിച്ചാല്‍ മതി. ആദ്യം ഒരു പാരഗ്രാഫില്‍ എഴുതാനുള്ളത് തോന്നുന്നത് പോലെ എഴുതുക.
നിലാവ്, നിനവ്, കനവ്, മഴ, പുഴ തുടങ്ങിയ വാക്കുകള്‍ പുട്ടിനിടയ്ക്കു പീരപോലെ ചേര്‍ക്കാം. ഇനി അവിയലിന് പച്ചക്കറി നുറുക്കുന്നത് പോലെ ഏകദേശം ഒരേനീളത്തില്‍ ഉള്ള വരികള്‍ ആയിട്ടു മുറിക്കുക. ഒരേ നീളം എന്നത് തുടക്കക്കാര്‍ക്ക് ആണ്. എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് നീട്ടിയോ [രാജ് നീട്ടിയ'തി'നെ പോലെ ] കുറുക്കിയോ ['കുറു'മാനെപോലെ] ഒക്കെ എഴുതാം. താളവും അത് പോലെ തന്നെ. 'വായില്‍ തോന്നിയത് ബാബൂനു പാട്ടു' എന്നത് പോലെയോ , പുഴുവിനെ പോലെ ഇഴഞ്ഞോ മലബാര്‍ എക്സ്പ്രസ്സ് പോലെ പാഞ്ഞോ ഒക്കെയാവാം.

Labels: ,

Thursday, December 11, 2008

ഒരു പട്ടി കഥ

ഡിസ്കൈമള്: as usual.. any resemblance is purely coincidental!!!
[T005 എന്താണെന്നു അറിയില്ലെങ്കില്‍ ഇവിടെ നിര്‍ത്തുക. വെറുതെ എന്തിന് നിങ്ങളുടെ സമയം മെനക്കെടുത്തണം. !!!]

പണ്ടു പണ്ടു, വളരെ പണ്ടു, [ഓന്തുകള്‍ക്കും ദിനോസരുകള്‍ക്കും മുന്പല്ല, 2008 ലെ അവസാന മാസത്തില്‍] ഒരു പട്ടി [നായ, നായിന്റെ മോന്‍ ] ജീവിച്ചിരുന്നു. പട്ടിയുടെ സ്ഥിതി വളരെ ദയനീയം ആയിരുന്നു. [പട്ടിണി കിടന്ന പട്ടി എന്നൊരു പ്രാസത്തിനു പറയാം.] ആഴ്ചകളായി എന്തെങ്കിലും ഭക്ഷണം കണ്ടിട്ട് തന്നെ. എന്തെങ്കിലും വയറ്റില്‍ എത്തിയില്ലെന്കില്‍, അത് രണ്ടു ദിവസം കൂടി ജീവിച്ചിരിക്കാന്‍ സാധ്യത തീരെ ഇല്ല.

പട്ടിയുടെ ഭാഗ്യം എന്ന് പറയട്ടെ, [ഭാഗ്യം എന്നത് വര്‍ത്തമാന കാലത്തിലെ പ്രയോഗം] രണ്ടു പേര്‍ അതിലെ വന്നൂ. അവരെ കണ്ടതും എണീറ്റ്‌ പട്ടി വാലാട്ടാന്‍ തുടങ്ങി. പാവം, തന്റെ ശേഷിച്ച ജീവന്‍ കൊണ്ടാണ് അത് വാലാട്ടുന്നത് തന്നെ. പട്ടി പട്ടിയാണെന്നും [വേറെ ഏത് നായിന്റെ മോന്‍ കാണിക്കും നന്ദി], പട്ടി ലേലം സിനിമ കണ്ടിട്ടുണ്ടെന്നും [സ്മരണ വേണം തേവരേ], പട്ടിയെ തങ്ങള്‍ പണ്ടു വളര്‍ത്തിയതാണെന്നും ഭൂലോകം ഉരുണ്ടാതാണെന്നും അവര്ക്കു മനസിലായി. അവര്‍ പട്ടിയുടെ ആയ കാലത്തേക്കുള്ള [every dog has a day എന്നല്ലേ, കാലം] ഒരു ഫ്ലാഷ് ബാക്കിലേക്ക്‌ പോയി.

പട്ടി ജനിച്ചത്‌ നാല് വര്‍ഷങ്ങള്‍ക്കു മുന്പ് സമൃദ്ധിയുടെ നടുവില്‍ 57 അംഗങ്ങളുള്ള ഒരു കൂട്ട് കുടുംബത്തിലായിരുന്നു. പട്ടിയെ നോക്കാന്‍ അവര്‍ തമ്മില്‍ മല്‍സരമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തറവാട്ട്‌ വീട് ഉപേക്ഷിച്ച് അംഗങ്ങള്‍ പലയിടങ്ങളിലേക്ക്‌ ചേക്കേറി. പട്ടിയെ നോക്കാന്‍ ആരുമില്ലാതെയായി. മാസത്തിലൊരിക്കല്‍ വീട് നോക്കാന്‍ ആരെങ്കിലും വന്നാലായി. ഒടുവില്‍ അതും ഇല്ലാതെയായി. മുതല പിടിച്ചു മരിച്ച [ചത്ത, കഥാനായകന്‍റെ വര്‍ഗം ആയതു കൊണ്ടു ഇത്തിരി ബഹുമാനം..] "വെള്ളപ്പോക്കത്തിലെ നായ" എത്ര ഭാഗ്യവാന്‍ : വെള്ളം കുടിച്ചു മരിച്ചല്ലോ; എന്ന് പോലും അതിന് തോന്നി.

തങ്ങളുടെ പട്ടിയെ വയസുകാലത്ത് ഉപേക്ഷിച്ചതില്‍ അവര്ക്കു വിഷമം തോന്നി. അവര്‍ കൂടു കുടുംബത്തിലെ സകലരെയും വിവരം അറിയിച്ചു ["താനൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ, ചാവാറായ ഒരു പട്ടിയെ കണ്ടാല്‍ ആരെങ്കിലും ടെലെഗ്രാം അയക്കുമോ?" കഥയില്‍ ചോദ്യം ഇല്ല എന്ന് മാത്രം പറയട്ടെ. ]. എല്ലാവരും വരും എന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക്കു ഭക്ഷണ സാധനങ്ങളുമായി 20 പേര്‍ മാത്രം എത്തി. അത് തന്നെ ധാരാളമായിരുന്നു.. പാവം പട്ടിയുടെ വയറിനും വാലിനും ഒരു ദിവസത്തേക്ക് വിശ്രമമേ ഉണ്ടായില്ല. വീണ്ടും കണ്ടു മുട്ടിയതിന്റെ ആഘോഷവും വിശേഷം പറച്ചിലും ഒക്കെ ആയി കുടുംബാംഗങ്ങള്‍ക്ക് ആ രാത്രി അല്പം നീണ്ടതായിരുന്നു.

രാവിലെ ഉണര്‍ന്നു പട്ടിക്കൂട്ടില്‍ വന്നു നോക്കിയ അവര്‍ കണ്ടത് പട്ടിയുടെ ചേതന അറ്റ ശരീരം ആയിരുന്നു. പട്ടിണി കിടന്നു തളര്‍ന്ന അതിന്റെ ആമാശയത്തിനു അത്രയും ഭക്ഷണം ദഹിപ്പിക്കാനുള്ള കെല്പ് ഉണ്ടായിരുന്നില്ല :-(

Labels: ,

Thursday, July 31, 2008

നാലു പെണ്ണുങ്ങൾ Part 2: ബാല്യകാലസഖി

"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്. വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു. ചോര കാണുവാന്‍ പേടിയുള്ളവര്‍ ഇതു വായിക്കരുത്"
[ചുമ്മാ!!! ബഷീറിന്റെ ബാല്യകാലസഖിയുടെ അവതാരികയില്‍ നിന്നു...]

ഇതു ഒരു പഴയ സംഭവ കഥയാണ്. കഥയിലെ നായിക "സരോജിനി" [യഥാര്ത്ഥ പേരിനു ഇതുമായി നല്ല സാദൃശ്യം ഉണ്ട്] യും കഥാനായകന്‍ ഈ ഞാനുമത്രേ. ഈ ഞാന്‍ എന്ന് പറഞ്ഞാല്‍ അത്ര ശരിയല്ല, "ത്രേതായുഗത്തിലെ എലുമ്പന്‍ ഞാന്‍ " [ഈ പ്രയോഗത്തിന് N മോഹനനോടു കടപ്പാട്].

കഥാനായികയെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് അഞ്ചാം ക്ലാസ്സിലെ ആദ്യദിവസം ആണ്. ആദ്യത്തെ ബെന്ചില്‍ തന്നെ ഇരുന്നു തല്ലു കൂടുന്ന എന്നെ, ക്ലാസ്സ് ടീച്ചര്‍ [മലയാളത്തെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്‌ ഈ ജോസഫ് സര്‍ ആണ്.] വിളിപ്പിച്ചു.

"നിനക്കു ഈ ക്ലാസ്സിന്റെ മോണിറ്റര്‍ [ലീഡര്‍ /rep] ആകാമോടാ?"
ഞാന്‍ ഇല്ലെന്നു തലയാട്ടി. [അധികാരത്തോടുള്ള നിസംഗതയൊന്നും അല്ല, അന്നും ഇന്നും ഉള്ള ആത്മവിശ്വാസകുറവ്‌ തന്നെ കാരണം.]
"പിന്നെ നിന്നെ കൊണ്ടു എന്ത് പറ്റും? ദാ, ഇവിടെ ഇരിക്കുന്ന ഒരെണ്ണത്തിനെ കെട്ടാന്‍ പറ്റുമോ?"
പെണ്‍കുട്ടികളുടെ നേരെ കൈ ചൂണ്ടികൊണ്ടാണ് ചോദ്യം. ഒന്നേ നോക്കിയുള്ളൂ., രണ്ടാം നിരയില്‍ ആദ്യം ഇരിക്കുന്നവളെ കണ്ടു, ഇഷ്ടായി. മൌനം സമ്മതം എന്ന് അര്‍ത്ഥമാക്കി ഞാന്‍ തല താഴ്ത്തി. [ഭാവം നാണം...]

ദിവസങ്ങള്‍ കഴിഞ്ഞു. ആദ്യത്തെ ബഞ്ചിലിരുന്നുള്ള എന്റെ തല്ലുകൂടല്‍ സഹിക്കാന്‍ വയ്യാതെ ജോസഫ് സര്‍ എന്നെ പിടിച്ചു രണ്ടാമത്തെ ബഞ്ചിന്റെ ആദ്യ സീറ്റില്‍ ഇരുത്തി. RFC അറിയാത്ത പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എന്ന പോലെ ഞാന്‍ നിമിത്തങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ വെറും
2 അടി ശൂന്യസ്ഥലം മാത്രം.

UP സ്കൂളിലെ ഒരു പ്രത്യേകത എന്തെന്നു വച്ചാൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ശത്രുക്കളായിരിക്കും. തരം കിട്ടുമ്പോൾ അങ്ങൊട്ടുമിങ്ങോട്ടും പാരവച്ചും തല്ലു കൂടിയും അങ്ങിനെ അങ്ങിനെ...

അതുകൊണ്ടു തന്നെ പിന്നീടുണ്ടായത്‌ image conscious ആയ നായികാനായകന്മാർ പരസ്പരം mind ചെയ്യാതെ, മൗനത്തിലൂടെ മാത്രം സംസാരിച്ച്‌ [വാചാലം എൻ മൗനവും നിൻ മൗനവും...] ദിവസങ്ങൾ തള്ളിനീക്കുന്നതാണു.

ഇതിനൊരു മാറ്റം വരുത്തിയതു ആനിയമ്മ ടീച്ചർ ആണു. കളികളിൽ പെൺകുട്ടികളെ കൂടെ ഉൾപ്പെടുത്താനും അതു വഴി സൗഹൃദം വളർത്താനുമുള്ള ടീച്ചറിന്റെ ഉപദേശം ഞങ്ങൾ നെഞ്ചിലേറ്റി. അഞ്ചാം ക്ലാസ്‌ മറ്റു ക്ലാസുകൾക്കു ഒരു മാതൃകയും കൗതുകവും ആയി. കള്ളനും പോലിസും [പെൺകുട്ടികൾ പോലീസും ആൺകുട്ടികൾ കള്ളന്മാരും] കളിക്കുമ്പോൾ മറ്റാർക്കും പിടികൊടുക്കാതെ ഞാൻ അവൾക്കു മുൻപിൽ അറസ്റ്റു വരിച്ചു. പക്ഷെ അവിടെയും image conscious ആയ IPS കാരി ക്രിമിനലിനെ ഒരു വടി ഉപയോഗിച്ചായിരുന്നു അറസ്റ്റു ചെയ്തിരുന്നതു [തലയിൽ കൈ വച്ചു അറസ്റ്റു ചെയ്യണം എന്ന protocol ഇനും ഇന്ത്യൻ ശിക്ഷാനിയമത്തിനും എതിരായി!!!]. വരണമാല്യത്തിനു തലകുനിച്ചുകൊടുക്കുമ്പോൾ ഉലക്കയ്ക്ക്‌ അടിയേറ്റ വരനെപ്പോലെയായി ഞാൻ :-(
[എങ്കിലും വടികൊണ്ടു തലയിൽ തൊടുമ്പോൾ എന്നെ നോക്കി അവൾ ചിരിച്ചെടാ!!]

ഒടുവിൽ ആ ദിവസം വന്നെത്തി. അവൾ ആദ്യമായി എന്നോടു തനിച്ചു സംസാരിച്ച ദിവസം! അന്നുച്ചയ്ക്കു നായകൻ നേരത്തെ ലഞ്ച്‌ കഴിച്ചു തിരിച്ചെത്തിയപ്പോൾ ക്ലാസിൽ നായിക മാത്രം. വെറുതെ ഒരു പെൺകുട്ടിക്കു ചീത്തപ്പേരുണ്ടാക്കണ്ട [ഞങ്ങളെ രണ്ടു പേരെയും ഒറ്റയ്ക്കു ക്ലാസിൽ കണ്ടു ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞുണ്ടക്കിയാലൊ! ഞനൊരു ആൺകുട്ടി, എന്റെ കാര്യം പോട്ടെ; അതുപോലാണോ, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ കാര്യം!!!] എന്നു കരുതി പുറത്തേക്കിറങ്ങാൻ തുടങ്ങിയ എന്നെ അവൾ പിന്നിൽ നിന്നു വിളിച്ചു!!!

[ഞെട്ടി]തിരിഞ്ഞുനോക്കിയ ഞാൻ, അവളുടെ മുഖത്തു ഒരു കള്ളച്ചിരിയും, നാണവും, പറയണൊ വേണ്ടയൊ എന്നൊരു confusion ഉം കണ്ടു. ആയിരം മഴവില്ലുകൾ കണ്ടു. കൊട്ടും കുരവയും കേൾക്കാൻ നിന്നാൽ അവൾ പറയുന്നതു miss ആയാലോ എന്നു ഭയന്നു അതു വേണ്ട എന്നു വച്ചു!!! അതിനെ compensate ചെയ്യാനെന്നോണം എന്റെ ഹൃദയം പെരുമ്പറ കൊട്ടി.

ഒന്നു മടിച്ചിട്ടു അവൾ പറഞ്ഞു...

"ബാബുവിന്റെ അരഞ്ഞാണത്തിന്റെ വാൽ പുറത്തു കിടക്കുന്നു..."

Labels: , ,

Wednesday, June 11, 2008

നാലു പെണ്ണുങ്ങൾ Part 1: RFC എന്തെന്നറിയാത്ത പെൺകുട്ടി!

പുതിയ കമ്പനിയിലെ ട്രെയിനിങ്ങിനിടയിലാണു അവളെ ആദ്യമായി കണ്ടത്‌. Patents എടുക്കാനുള്ള Process എന്ന അറുബോറൻ വിഷയത്തപ്പറ്റി ട്രെയ്നർ ഘോരഘൊരം ക്ലാസ്‌ എടുക്കുകയായിരുന്നു.
"While applying for the patent, you need to also mention whether the idea you are patenting has resulted in some standards or RFCs..."

"What's an RFC?" കിളിനാദം..

ഈശ്വരാ, ഈ കുട്ടിക്കു RFC എന്തെന്നറിയില്ലെന്നോ? അതും RFC1812 വരെ പുറത്തിറക്കിയ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ!!! Fresher ആയിരിക്കണം. :-)

എങ്കിലെന്താ, മുഖത്തെന്തൊരു പ്രസാദം, അതിൽ നിന്നൊരു നെയ്ത്തിരി കൊളുത്തിയെടുക്കാം. (കടപ്പാട്‌:ചന്ദനമരങ്ങൾ)

എനിക്കു പുതിയതായി allocate ചെയ്തു കിട്ടിയ seat അവളുടെ seat നു അടുത്തായപ്പോൽ ഞാൻ നിമിത്തങ്ങളിലും വിശ്വസിച്ചു തുടങ്ങി.

അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടി ഓഫീസിൽ വന്നില്ല. ബോറടി മാറ്റാൻ outlook തുറന്നു നോക്കിയപ്പോൾ ദാ കുട്ടിയുടെ ഒരു മെയിൽ.

"എന്റെ മോനെ നോക്കാൻ വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഞാൻ ഇന്നു വീട്ടിൽ നിന്നു വർക്കു ചെയ്യുന്നതായിരിക്കും" (Roughly translated into malayalam)
എങ്കിലും ഈ ചെറിയ പ്രായത്തില്‍..
RFC എന്താണെന്നറിയില്ലെങ്കിലെന്താ!!!!

Labels:

Tuesday, February 19, 2008

കല്‍ക്കട്ടാ ന്യൂസ്‌

ഒരു film review അല്ല ഈ പോസ്റ്റ്‌ എന്നു ആദ്യമേ പറയട്ടെ. എനിക്കു ഇത്രയേ പറയാനുള്ളൂ.

1. ഒരേ ചട്ടക്കൂടില്‍ cinema നിര്‍മ്മിക്കുന്ന സത്യന്‍ അന്തിക്കാട്‌ (അദ്ദേഹത്തെ ഞാന്‍ ഒരുപാട്‌ ബഹുമാനിക്കുന്നുണ്ടെങ്കിലും) ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കിടയില്‍ ഒരു അദ്ഭുതമാണ്‌ ബ്ലെസ്സി. ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരിക്കണം എന്നുള്ള നിര്‍ബന്ധബുദ്ധിയുള്ള മറ്റൊരാള്‍ സമകാലീനരില്‍ ലാല്‍ജോസ്‌ മാത്രമായിരിക്കും.

2. 6 കോടി രൂപ ചിലവഴിച്ചത്രേ ഈ ചിത്രത്തിന്‌. അതു സത്യമാണെങ്കില്‍ തന്നെ, ഒരു രൂപ പോലും അനാവശ്യമായി കളഞ്ഞിട്ടില്ലെന്നാണു എന്റെ അഭിപ്രായം. മാത്രമല്ല, ദിലീപിനെ വച്ചു ഇത്രയും risk എടുത്ത നിര്‍മ്മാതാവിന്റെയും സംവിധായകന്റേയും ചങ്കൂറ്റം സമ്മതിച്ചു കൊടുത്തേ പറ്റൂ.

3. പറ്റുമെങ്കില്‍ ഇതു പോയി കാണുക. മലയാള സിനിമ രക്ഷപെടട്ടെ...

PS: ബാംഗ്ലൂരിലെ തണുപ്പു കൊണ്ടായിരിക്കണം BMTC യുടെ ബസിലെ സ്പീക്കറിനു മാത്രമല്ല, ലാവണ്യ തീയേറ്ററിലെ dts സിസ്റ്റത്തിനും ഉണ്ടായിരുന്നു ഒരു ഒച്ചയടപ്പ്‌. അതു കൊണ്ടു പലതും കേട്ടില്ല. ബംഗാളിയില്‍ പറഞ്ഞ പലതും മനസിലായില്ല :-( മനസിലായിടത്തോളം കൊള്ളാം

Labels: , ,